ആത്മഹത്യ ചെയ്ത പോസ്റ്റുകൾ

ആത്മഹത്യ ചെയ്ത പോസ്റ്റുകൾ

വെർച്ച്വൽ ലോകത്ത് അയാൾ എന്നേ ഒരു പരിവ്രാജകനായി മാറിയിരുന്നു. ഇൻബോക്സ് കളിലെ ഇക്കിളിപ്പെടുത്തലുകൾക്കിടയിൽ ഒരു നിസംഗതയുടെ പുറംതോട് സൃഷ്ടിച്ച് അതിനുള്ളിൽ അടയിരിക്കുന്ന ആമയെപ്പോലെ ഇടക്കിടക്ക് പുറത്തേക്ക് തല നീട്ടി പോസ്റ്റുകൾ തുപ്പിയും മുന്നിൽ കാണുന്ന കാഴ്ചകൾ കണ്ടു എന്ന് വരുത്തുവാനും, മഹാമാരിക്കിടയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടാനും അടയാളപ്പെടുത്തൽ നടത്തിയും മൗനവാത്മീകമായി മാറിയ ഒരുത്തന്റെ വൃഥാശ്രമങ്ങൾ.

എങ്കിലും ഇടക്കിടക്ക് അയാളെ തേടി എത്താറുണ്ടായിരുന്നു, പുതുസൗഹൃദങ്ങളും, അവയുടെ മേളപതക്കങ്ങളും, ഇൻബോക്സിൽ ഓളങ്ങൾ സൃഷ്ടിക്കുകയും, അതിൽ നിന്ന് ഉയരുന്ന തിരമാലകൾ, ചെറുസുനാമി പോലെ അതിന്റെ തീരങ്ങളിൽ കയറ്റിറക്കങ്ങൾ നടത്തി. അപ്പോഴും ഇരതേടി കൊക്ക് നീട്ടി ഇരിക്കുന്ന മുണ്ടി ആവാതെ എല്ലാം അവഗണിച്ചു, ചിലതിന് മാത്രം കാര്യമാത്രപ്രസക്തമായി പ്രതികരിച്ചു, എന്നാൽ അവിടെയും അയാളെ ഞെട്ടിച്ചത് ചില പുരുഷനാമധാരികൾ ആയിരുന്നു, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയുടെ നേർസാക്ഷ്യം, നേർത്ത നിലവിളികളായി അകന്ന് പോകുന്നത് ഒരു നനുത്ത ചിരിയുടെ അകമ്പടിയോടെ അയാൾ ആസ്വദിച്ചു.

ഇടയിൽ വലഞൊറിയും ലോകത്തിൽ പ്രണയത്തിന്റെ വാകമരങ്ങൾ പൂക്കുന്നതും വാടി കൊഴിയുന്നതും, വീണ്ടും തളിർക്കുന്നതും അയാൾ അറിഞ്ഞു. ചുവപ്പ് ഒരു ലഹരിയായി എന്നും അയാളുടെ സിരകളെ ഉന്മത്തം ആക്കിയിരുന്നല്ലോ. വിപ്ലവത്തിന്റെ തീച്ചൂളയിൽ അവക്ക് തീമഞ്ഞ നിറവും, അല്ലാത്തപ്പോൾ ചുവപ്പ് രാശി നിറക്കുന്ന തീജ്വാലയുടെ ആവേശവുമായിരുന്നു, അതിൽ മിന്നി തെളിയുന്ന നെരൂദയെയും ചെഗുവേരയെയും നോക്കി മുഷ്ടി ചുരുട്ടുമ്പോൾ അയാൾ വല്ലാത്ത ഒരു സന്തോഷം എടുത്തണിഞ്ഞിരുന്നു. എതിരാളികൾ, കത്തിച്ചുവിട്ട പ്രതീക്ഷയുടെ പുകച്ചുരുളിന് കഞ്ചാവിന്റെ മണമാണ് എന്ന് പരിഹസിച്ചപ്പോഴും, വിങ്ങുന്ന മനസിന്റെ സമാനതകൾ ഇല്ലാത്ത നോവ് ആവാഹിച്ച അയാൾ പുച്ഛം നിറയുന്ന പരിഹാസച്ചിരി ചുണ്ടിൽ ഒളിപ്പിച്ച് വിദൂരതയിലേക്ക് നോക്കി, അവിടെ ആ ചുവപ്പ് രാശി നിറയും പ്രഭാതം സ്പന്ദിക്കുന്നുണ്ടായിരുന്നു.

അന്ന് വെർച്യുൽ ലോകത്തിന്റെ തിരശീല വകഞ്ഞ് അകത്തേക്ക് കയറുമ്പോൾ വല്ലാത്ത തണുപ്പ് ആയിരുന്നു, ചുറ്റും നിറയുന്ന മരണത്തിന്റെ മണവും, പ്രാണവായു കിട്ടാതെ പിടയുന്നവരുടെ ഞരക്കവും രോഗാണുക്കൾ ഉയർത്തുന്ന ഭീതിക്കും മുകളിൽ മൗനിബാബയുടെ നീണ്ട താടിയുടെ ശബളിമയെ വാഴ്ത്തുന്ന കാളികൂളികളുടെ ആർപ്പുവിളികൾക്കിടയിൽ ഞെട്ടറ്റ് വീഴുന്ന നിലവിളികൾ. അതിൽ വിറുങ്ങലിച്ച് മുന്നോട്ട് പോയപ്പോൾ, കൂട്ടംകൂടി നിൽക്കുന്ന ന്യായീകരണ തൊഴിലാളികൾ, അവർ അന്നത്തെ അന്നത്തിനായി ഉടയോനെ തിരയുകയായിരുന്നു, കയ്യിൽ പിടിച്ചിരുന്ന വായ് പോയ പണിയായുധങ്ങൾ കാട്ടി, അയാളിലും പ്രതീക്ഷയോടെ നോക്കി. ഇതിനിടയിൽ ആഭാസച്ചിരിയോടെ അശ്ളീലം വിളമ്പിവിളിച്ച പുരുഷത്വം മുറിച്ച നപുംസക നിരീക്ഷണവേശ്യകളും, ചുണ്ടിൽ ചായം തേച്ച് മന്ത്രോച്ചാരണ ശരണം വിളികളോടെ ആകർഷിക്കും രൂപങ്ങളും കൂട്ടികൊടുപ്പിന്റെ ഓ൪മ്മകളിലേക്ക് എത്തിച്ചു.

അധികം ദൂരെയല്ലാതെ അങ്ങിങ്ങായി മുനിഞ്ഞു കത്തുന്ന തീജ്വാലകൾ, അതിന്റെ അരികിൽ വർഷകാലത്തിന്റെ വരവറിയിക്കും ദുന്ദുഭികൾ നിറഞ്ഞ അഷ്ടദിക്കുകൾക്കടിയിൽ, പുഴുക്കം നിറഞ്ഞ ചൂടുകാലത്തും തീയ് കായാൻ എന്നപോലെ കൂടി നിൽക്കുന്ന പുരുഷാരം. കട്ടിത്തോടുകൾക്കകത്തും തണുപ്പിനാൽ കിടുങ്ങുന്ന ശരീരത്തെ ഒന്ന് ചൂടാക്കാൻ അയാളും അവിടേക്ക് നടന്നു. തീച്ചുരുളുകൾക്ക് അധികം അടുത്തേക്ക് എത്തും മുൻപ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന പുകയുടെ ഘ്രാണം അയാളിൽ ഓക്കാനം ഉണ്ടാക്കി, മാംസംകരിഞ്ഞ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറിയപ്പോൾ മങ്ങിയ വെളിച്ചത്തിൽ അയാളുടെ കണ്ണുകൾ ആ മനുഷ്യരുടെ മുഖത്തേക്ക് തറച്ചു, കണ്ണീരിന്റെ ലാഞ്ചനപോലും ഇല്ലാതെ അവർ അവിടെ കൂടിയിരുന്നത് ശവമടക്കുകൾക്ക് ആയിരുന്നു എന്ന് ഞെട്ടലോടെ മനസിലാക്കി, സ്വതവേ വരണ്ട അവരുടെ മുഖം, അപ്പോൾ വിണ്ടുകീറിയിരുന്നു, സത്യത്തിന്റെ ഉഷ്ണത്തിൽ വിറുങ്ങലിക്കുകയാണ് എവിടെയും, ആ ശ്മശാനത്തിന് അതിരുകൾ ഇല്ല എന്ന സത്യം ഒരു ഞെട്ടലോടെ മനസിലാക്കിയ അയാൾ വർഷം വരരുതേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു.

ഒരു ജനതയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ചക്രവ൪ത്തി അപ്പോഴും ഒളിച്ചിരുന്ന് മയൂഖങ്ങൾക്ക് തീറ്റ നല്കുകയായിരുന്നു, എങ്ങും ഉയരുന്ന ചോദ്യങ്ങളിൽ നിന്ന്, ഒറ്റുകാർ തീർത്ത മതിലുകൾക്കുള്ളിൽ ഒളിച്ചിരുന്ന് അയാൾ മീട്ടിയ ഈണങ്ങൾക്കും മരണഗന്ധമായിരുന്നു, എന്നാൽ ആ ജനത അത് മനസിലാക്കിയത് ഇപ്പോൾ മാത്രം. ശവദാഹങ്ങളുടെ വെർച്യുൽ നിരയെ തള്ളിമാറ്റി അയാൾ വീണ്ടും മുന്നോട്ട് നടന്നു. അയാളുടെ മനസ്സിൽ അപ്പോൾ ഇന്നലെകളിൽ സൃഷ്ട്ടിച്ച ഉണർത്തുപാട്ടിന്റെ ഈണം കുറുക്കിയ കുഞ്ഞോമനകൾ ആയിരുന്നു, ഇന്നിന്റെ യാഥാർത്ഥ്യത്തെ വകഞ്ഞുമാറ്റി പ്രതീക്ഷയുടെ പുതുമഴയിൽ കിളിർക്കേണ്ട സാഹോദര്യത്തിന്റെ വിത്തുകൾ.

മുന്നിൽ കട്ടപിടിച്ച ഇരുട്ടിന്റെ അറ്റത്തെ മങ്ങിയ വെളിച്ചം അയാളിൽ പ്രതീക്ഷകൾ നിറക്കുന്നുണ്ടായിരുന്നു, വിങ്ങിവീർത്ത കാലുകളുടെ അസ്കിത വകവയ്ക്കാതെ വലിഞ്ഞു നീങ്ങി. എന്നാൽ അവിടുത്തെ കാഴ്ചകൾ അയാളുടെ പ്രതീക്ഷകൾ എല്ലാം തകർത്തു. അകാലത്തിൽ പൊലിഞ്ഞുപോയ അനേകായിരം പിഞ്ചുപൈതങ്ങൾക്കൊപ്പം, അവയും. ഗർഭഗൃഹങ്ങൾ കാണാതെ സ്വയം അവസാനിപ്പിച്ച പൈതങ്ങളിൽ നിലവിളി പോലും അന്യം. കരിഞ്ഞുണങ്ങിയ ഭൂമികയിൽ വിടരാതെപോയ മുകുളങ്ങളും, സുഗന്ധം പരത്താതെ വാടികൊഴിഞ്ഞ കുസുമങ്ങളും ഗംഗയിലെ പാതിവെന്ത കബന്ധങ്ങളെ ഓർമ്മിപ്പിക്കുകയായിരുന്നു.. അപ്പോഴും പ്രതീക്ഷ കൈവിടാതെ സർവ്വാംഗപരിത്യാഗിയെപോലെ അയാൾ മുന്നോട്ട് തന്നെ നടന്നു.. ചുണ്ടിൽ തത്തികളിച്ച കർമ്മകാണ്ഡമന്ത്രോച്ഛാരണി ഉച്ചത്തിൽ ചൊല്ലി... മോക്ഷമാ൪ഗ്ഗത്തിലേക്ക്...

Malayalam Blog by Sarangirethick : 111704115

The best sellers write on Matrubharti, do you?

Start Writing Now